#ആത്മോപദേശശതകം #Athmopadesasathakam #atmopadesasatakam #shoukath #ശ്രീനാരായണഗുരു #നാരായണഗുരു #narayanaguru #sreenarayanaguru #ഷൗക്കത്ത് #ആത്മീയ #spirituality #spiritual #ഗുരു #ഗുരുദേവന്‍
നൂറു ശ്ലോകം മാത്രമുള്ള ആത്മോപദേശശതകം കേവലമൊരു അറിവിനെ മാത്രം പ്രതിപാദിക്കുന്ന പുസ്തകമല്ല ഇത്. പ്രാപഞ്ചികമായ അറിവിന്റെ ഉണർവ്വ് തരുന്ന അവബോധത്തെയും സാമൂഹികജീവിതത്തെയും എങ്ങനെയാണ് നോക്കിക്കാണേണ്ടതെന്നും അത് വ്യക്തിജീവിതത്തിൽ ഏങ്ങനെ പ്രായോഗികമാക്കാമെന്നും ഗുരു ഇതില്‍ വ്യക്തമാക്കുന്നുണ്ട്. അത് പ്രാപഞ്ചികമായ അറിവിനെ തൊടുന്നുണ്ട്. അത് സാമൂഹികമായ ലോകത്തെ സ്പർശിക്കുന്നതോടൊപ്പം തന്നെ വ്യക്തിപരമായ ജീവിതത്തിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നുണ്ട്. നമ്മുടെയെല്ലാം ദർശനങ്ങൾ പരിശോധിച്ചാൽ, ഉപനിഷത്ത് എടുത്തു പരിശോധിച്ചാല്‍ അത് പ്രാപഞ്ചികമായിട്ടുള്ള സത്യത്തെ ആഴത്തിലും പരപ്പിലും അവതരിപ്പിക്കുമ്പോഴും സാമൂഹികജീവിതത്തെയും വ്യക്തിജീവിതത്തെയും പലപ്പോഴും സ്പർശിക്കാതെ പോകുന്നു എന്നുള്ളതാണ് സത്യം. സാമൂഹികശാസ്ത്രസംബന്ധിയായ ഒരു ദർശനം പരിശോധിച്ചാല്‍ അത് സാമൂഹികതയ്ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്നു.
സോപാധികമായ അറിവ്, നിരുപാധികമായ അരറിവ് അങ്ങനെ രണ്ട് തരത്തിലാണ് അറിവുള്ളത്. നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ലോകത്തെ അറിയുന്ന അറിവിനെയാണ് സോപാധികമായ അറിവ് എന്നുപറയുന്നത്. യാതൊരു ഉപാധിയുമില്ലാതെ സ്വയം പ്രകാശമായിരിക്കുന്ന അറിവിനെയാണു നിരുപാധികമായ അറിവ് എന്നു പറയുന്നത്. ആ അറിവിനെ അറിയുക. ആനുഭൂതികമായി അറിയുക എന്നു പറയുന്ന ഒരറിവാണത്. ആ അറിവിനെയാണ് അറിവിലുമേറിയ അറിവായിട്ട് പറയുന്നത്.
അറിവിലുമേറിയറിഞ്ഞിടുന്നവൻ ത-
ന്നുരുവിലുമൊത്തു പുറത്തു - ഈ ശ്ലോകത്തിന് രണ്ടുതരത്തിൽ അർത്ഥം പറയാറുണ്ട്. അറിവിലും ഏറി അതായത് സാധാരണയായി അറിയുന്ന അറിവിൽ നിന്നും കവിഞ്ഞ ഒരറിവുണ്ട് എന്ന്. ആരാണോ അറിയുന്നവനായിരിക്കുന്നത്, എന്താണോ അറിയപ്പെടുന്നതായിരിക്കുന്നത് ഇതിൽ രണ്ടിലും നിറഞ്ഞിരിക്കുന്ന അറിവിലും ഏറിയ അറിവ്. അതിന് കരുവിന് കണ്ണുകളഞ്ചുമുള്ളടക്കി തെരുതെരെ വിണുവണങ്ങി ഓതിടേണം എന്നുപറയുന്ന തലത്തിൽ ഈ ശ്ലോകത്തിന് ഒരർത്ഥം പറയാറുണ്ട്.
രണ്ടാമതായി; അറിവിലും ഏറി- അറിവായും, അറിഞ്ഞിടുന്നവൻ തന്നുരുവിലും- അറിയപ്പെടുന്നവനായും, ഒത്തു പുറത്തും- അറിയപ്പെടുന്നതായും, ഉജ്ജ്വലിക്കും കരുവിന്- പ്രകാശിക്കുന്ന കരുവിന് കണ്ണുകൾ അഞ്ചും ഉള്ളടക്കി തെരുതെരെ വിണു വണങ്ങി ഓതിടേണം എന്നാണ് ഗുരു പറയുന്നത്. സാധാരണ നമ്മള്‍ കണ്ണുകൾ അഞ്ചും ഉള്ളടക്കി തെരുതെരെ വീണുവണങ്ങുന്നത് കരുവിനെയല്ല. ഇന്ദ്രിയ വിഷയങ്ങളായിരിക്കുന്ന, മനസ്സുകൊണ്ട് മനസ്റ്റിലാക്കിയിട്ടുള്ളതിനെ, ബുദ്ധികൊണ്ട് മനസ്സിലാക്കിയിട്ടുള്ളതിനെ തുടങ്ങി നമ്മുടെ ധാരണയിലും മാനസികവ്യാപരത്തിലും വിരിഞ്ഞിട്ടുള്ള പലതരം സങ്കല്പങ്ങളെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പക്ഷെ ഗുരു പറയുന്നത്, ധ്യാനിക്കേണ്ടതും പ്രാർത്ഥിക്കേണ്ടതും നമസ്കരിക്കേണ്ടതും കരുവിനെയാണ് എന്നാണ്.
ആത്മോപദേശശതകം - നാരായണഗുരു
51
അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-
വരുമിതിനോടൊരിദന്ത വാമയായും
വരുമിവ രണ്ടുലപങ്ങള്‍പോലെ മായാ-
മരമഖിലം മറയെപ്പടര്‍ന്നിടുന്നു.
52
ധ്വനിമയമായ്‌ഗ്ഗഗനം ജ്വലിക്കുമന്നാ-
ളണയുമതിങ്കലശേഷ ദൃശ്യജാലം;
പുനരവിടെ ത്രിപുടിക്കു പൂര്‍ത്തി നല്കും
സ്വനവുമടങ്ങുമിടം സ്വയം പ്രകാശം!
53
ഇതിലെഴുമാദിമശക്തിയിങ്ങു കാണു-
ന്നിതു സകലം പെറുമാദിബീജമാകും;
മതിയതിലാക്കി മറന്നിടാതെ മായാ-
മതിയറുവാന്‍ മനനം തുടര്‍ന്നിടേണം.
54
ഉണരുമവസ്ഥയുറക്കിലില്ലുറക്കം
പുനരുണരുമ്പൊഴുതും സ്‌ഫുരിക്കുവീല;
അനുദിനമിങ്ങനെ രണ്ടുമാദി മായാ-
വനിതയില്‍ നിന്നു പുറന്നു മാറിടുന്നു.
55
നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതുപോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല, കേവലത്തില്‍
പെടുവതിനാലനിശം ഭ്രമിച്ചിടുന്നു.
56
കടലിലെഴും തിരപോലെ കായമോരോ-
ന്നുടനുടനേറിയുയര്‍ന്നമര്‍ന്നിടുന്നു;
മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-
കടലിലജസ്രവുമുള്ള കര്‍മ്മമത്രേ!
57
അലയറുമാഴിയിലുണ്ടനന്തമായാ-
കലയിതു കല്യയനാദികാര്യമാകും
സലിലരസാദി ശരീരമേന്തി നാനാ-
വുലകുരുവായുരുവായി നിന്നിടുന്നു.
58
നവനവമിന്നലെയിന്നു നാളെ മറ്റേ-
ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം.
59
അറിവിനെ വിട്ടഥ ഞാനുമില്ല യെന്നെ-
പ്പിരിയുകിലില്ലറിവും, പ്രകാശമാത്രം;
അറിവറിയുന്നവനെന്നു രണ്ടുമോര്‍ത്താ-
ലൊരു പൊരുളാ,മതിലില്ല വാദമേതും.
60
അറിവിനെയും മമതയ്‌ക്കധീനമാക്കി-
പ്പറയുമിതിന്‍ പരമാര്‍ത്ഥമോര്‍ത്തിടാതെ,
പറകിലുമപ്പരതത്ത്വമെന്നപോലീ-
യറിവറിയുന്നവനന്യമാകുവീല.
2 окт 2024