അലങ്കാരപ്രിയനായ ഗുരുവായൂരപ്പന് ചാർത്താൻ വൈവിധ്യമാർന്ന മാലകളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ദിവസവും
ഒരുങ്ങുന്നത്. രാവിലെയും ഉച്ചയ്ക്കും രാത്രിയുമെല്ലാം പുതിയ പുഷ്പഹാരങ്ങൾ ചാർത്തി കണ്ണനെ അലങ്കരിക്കും. 17 കഴകക്കാരുടെ കുടുംബങ്ങളാണ് ക്ഷേത്രത്തിലേക്ക് ആവശ്യമായ മാലകൾ കെട്ടി നൽകുന്നത്. ഇതിൽ പ്രധാനപ്പെട്ട കഴക കുടുംബമാണ് പുതിയേടത്ത് പിഷാരം.
തെച്ചി, തുളസി, താമര, നന്ത്യാർവട്ടം എന്നിവയാണ് കണ്ണന് ചാർത്താനുള്ള മാലകളിൽ ഉപയോഗിക്കുന്ന പുഷ്പങ്ങൾ. രൂക്ഷ ഗന്ധമുള്ളതും കടുംനിറമുളളതുമായ പൂക്കൾ നാലമ്പലത്തിൽ പോലും ഉപയോഗിക്കുന്ന പതിവില്ല. കണ്ണന് ചാർത്താനുള്ള മാലകൾ കഴകക്കാർ തന്നെ കെട്ടി നൽകും. ഭക്തർ കൊണ്ടു വരുന്ന മാലകൾ വിഗ്രഹത്തിൽ ചാർത്താറില്ല. എന്നാൽ മാല കെട്ടാനുള്ള പൂക്കൾ സ്വീകരിക്കും. മാല കെട്ടുന്നതിന് പൂക്കൾ കോർക്കാൻ നാര് ആയിട്ട് ഉപയോഗിക്കുന്നത് വഴുതയും ദർഭ പുല്ലുമാണ്.
കണ്ണന് ചാർത്തുന്ന മാലകൾക്കുമുണ്ട് പ്രത്യേകതകൾ. തെച്ചിയും തുളസിയും താമരയും ഇടവിട്ട് കെട്ടി തയാറാക്കുന്ന വനമാലയാണ് കണ്ണന് ഏറെ പ്രിയമെന്നാണ് വിശ്വാസം.
ഗുരുവായൂരപ്പന് കേശാദിപാദം ചാർത്തുന്ന മാലയാണ് ഉണ്ടമാല. തുളസി മാത്രവും തെച്ചി മാത്രവും ഉപയോഗിച്ചും ഇടകലർത്തിയും ഉണ്ടമാല കെട്ടാറുണ്ട്.
കണ്ണന്റെ കിരീടത്തിന് മുകളിൽ ചാർത്തുന്ന ചെറിയ മാലയാണ് തിരുമുടി മാല. ഉണ്ടമാലയും തിരുമുടിമാലയും ഭക്തർ വഴിപാടായി നൽകാറുള്ളതാണ്.
ഗുരുവായൂരപ്പന്റെ ശീവേലി എഴുന്നള്ളിപ്പിന് തങ്കത്തിടമ്പിന് ചാർത്തുന്ന ചെറിയ മാലയാണ് തിടമ്പുമാല. തെച്ചി, നന്ത്യാർവട്ടം എന്നിവയാണ് തിടമ്പുമാലയിൽ കൂടുതലായി ഉപയോഗിക്കുന്നത്. നാലമ്പലം അലങ്കരിക്കുന്നതിന് ഉപയോഗിക്കുന്ന തുളസി കൊണ്ടുള്ള പിരിമാലയാണ് നിറമാല.
26 сен 2024