ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ ഓർമ്മകൾ പത്ത് മുപ്പത്തിരണ്ട് കൊല്ലം പുറകേക്ക് പാഞ്ഞു. തീക്ഷണമായ തിളങ്ങുന്ന കണ്ണുകളുള്ള ആ മനുഷ്യനെ ഒരിക്കൽ നേരിൽ കണ്ടവരാരും മറക്കാനിടയില്ല. യൂണിവേഴ്സിറ്റി സൈക്കോളജി ഡിപ്പാർട്ട്മെന്റിലെ ബേബി സാർ കൊറച്ച് കാലം അയാളുടെ വീട്ടിൽ ഡീ-അഡിക്ഷൻ - പ്രകൃതി ചികിത്സയ്ക്കായി ( ഒരു പരീക്ഷണം ) കൊണ്ട് വന്ന് താമസിപ്പിച്ചിരുന്നു. കാലത്ത് കളിമണ്ണ് ശിൽപം പോലെ ചെളി മേലാകെ തേച്ച് പിടിപ്പിച്ച് വെയിലത്തിരിയ്ക്കുന്ന സുരാസുവിനെ കണ്ട് നിഷ്കളങ്കരായ പല നാട്ടുകാരും പേടിച്ച കഥകളുണ്ടായിരുന്നു. അക്കാലത്ത് സുരാസുവിന്റെ ആദ്യ ബന്ധത്തിലുണ്ടായിരുന്ന മകൻ അച്ഛനെ തേടി വരാറുണ്ടായിരുന്നു. ബേബി സാറിനോ കാലിക്കറ്റ് സർവ്വകലാശാലയിലെ മാനസ്സിക പഠന വിഭാഗത്തിനോ പഠിയ്ക്കാവുന്നതിലും വിശാലമായിരുന്നു സുരയാണ മാനസം. മനുഷ്യ സ്വഭാവത്തിന്റെ എല്ലാ അവസ്ഥകളും ശാന്തം , കരുണം , ഭീഭത്സം , രൗദ്രം ... തുടങ്ങി എല്ലാം അരങ്ങിലും പൊതു ഇടങ്ങളിലും ഒരു പോലെ ആറാടിയിട്ടാണ് മൂപ്പര് കടന്ന് പോയത്. അവസാന കാഴ്ചയിൽ 1992-ലെ പുതുവർഷ രാത്രിയിൽ നാടകാവതരണത്തിനായ് യൂണിവേഴ്സിറ്റിയിൽ നിന്നും തിരുവനന്തപുരത്തെ നിശാഗന്ധിയിലേക്കുള്ള യാത്രയിൽ ഞങ്ങളുടെ നാടക വണ്ടിയിൽ നടനായ അശോകൻ മാഷുടെ ശുപാർശയിൽ അംബുജേടത്തിയുടെ കൂടെ സുരാസുവും ഉണ്ടായിരുന്നു. ശാന്തനായ് ലഹരിയുടെ കനമില്ലാതെ ഒരു കൊച്ചുകുഞ്ഞിനേപ്പോലെ കളിചിരികളുമായ് രാത്രി ബസ്സിലിരുന്ന് രണ്ടു പേരും " അപ്പി തൂറൂ... കണ്ണാ..... ചീച്ചി .. മുത്തൂ... കണ്ണാ...." എന്നൊരുപാട്ട് ഉറക്കെ പാടുകയും ചിരിയ്ക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ആ യാത്രയ്ക്ക് ശേഷം കൊറേകാലം അവരുടെ വിശേഷങ്ങളൊന്നും അറിഞ്ഞിരുന്നില്ല പിന്നെ , എന്നോ പത്രത്തിൽ ഒരു അജ്ഞാത മൃതദേഹമായ് വഴിയരികിൽ മരിച്ച് കിടക്കുന്നതായിട്ടാണ് അറിഞ്ഞത്. സുരാസുവാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത് ഒരു സുരായണ യുഗത്തിന്റെ ഒടുക്കം