ശ്രീ മൂവാളംകുഴി ചാമുണ്ഡി 🙏🙏🙏
നൂറ്റാണ്ടുകൾക്കുമുൻപ് മന്ത്ര തന്ത്രാദികളിൽ പ്രാവീണ്യമുള്ള ബ്രാഹ്മണൻ അരവത്തു എടമന എന്ന പ്രഭുകുടുംബത്തിൽ ജീവിച്ചിരുന്നു. ഇക്കാലത്ത് തന്നെ മധൂരിനടുത്തു ഒളിയത്തു മന്ത്ര തന്ത്രങ്ങളിൽ അപാരപാണ്ടിത്യമുള്ളവർ താമസിച്ചിരുന്ന ഒളയത്തില്ലം എന്ന ബ്രാഹ്മണഗൃഹം ഉണ്ടായിരുന്നു. എടമനയിൽ നിന്ന് ഒരംഗം ഒരുനാൾ ഒളയത്തില്ലം സന്ദർശിക്കുവാനിടവരുകയും ഗൃഹനാഥന്റെ അഭാവത്തിൽ അന്തർജനം വേണ്ടവിധത്തിൽ ഉപചരിക്കാത്തതിനാൽ പ്രകോപിതനായി ചില പൊടികൈ മന്ത്രപ്രയോഗങ്ങൾ നടത്തി തിരിക്കുകയും ചെയ്തു. സ്വന്തം വീട്ടിൽ താമസം വിന എത്തി ചേർന്ന ഒളയത്ത് തന്ത്രി കാര്യം മനസ്സിലാക്കി മന്ത്ര രൂപേണതന്നെ പ്രതികരിക്കുകയും ചെയിതു. പരസ്പരം മനസ്സിലായ തന്ത്രിമാർ മന്ത്രതന്ത്രങ്ങളിൽ തങ്ങൾക്കുള്ള പ്രാവീണ്യം തെളിയിക്കുവാനായി മത്സരിക്കുകയും മന്ത്ര മൂർത്തികളെ കൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു.. ഈ യുദ്ധത്തിൽ ഒളയത്ത് തന്ത്രി സ്വമൂലാധാരസ്ഥിതയായ പരാശക്തിയെ ശത്രുസംഹാരത്തിനായി നിയോഗിക്കുകയും തന്നെ സമീപിച്ച മന്ത്ര മൂർത്തിയെ എടമനതന്ത്രി മൂലമന്ത്രം കൊണ്ട് ആവാഹിച്ച് തൊണ്ടിലാക്കി കുഴിച്ചിട്ടുവെങ്കിലും ക്ഷണനേരം കൊണ്ട് അത് പൊട്ടി പിളർന്ന് തന്ത്രിയോടടുത്തു. ഇല്ലത്തെത്തിയ തന്ത്രി പിൻതുടർന്നെത്തിയ മന്ത്ര മൂർത്തിയെ ഉറപ്പേറിയ ചെമ്പുകുടത്തിൽ വീണ്ടും ആവഹിച്ചടക്കി. ആശ്രിതന്മാരായ മട്ടൈ കോലാൻ, കീക്കാനത്തെ അടിയോടി എന്നിവരെ കൊണ്ട് ഇല്ലത്തിനു തെക്ക് കിഴക്കായി അരക്കാതെ ദുരെ മൂവാൾ പ്രമാണം കുഴി കുഴിച്ച് അതിലടക്കം ചെയ്യ്തു. സർവ്വതന്ത്രാത്മികയും സർവ്വമന്ത്രാത്മികയുമായ പരാശക്തി ഹുങ്കാര ശബ്ദത്തോടെ പൊട്ടിപിളർന്ന് സ്വതന്ത്രയായി ഭീകരാകാരത്തോടെ ചെന്ന് മട്ടൈ കോലാന്റെ പടിഞ്ഞാറ്റകം തകർത്തു. കൊലാന്നെ വധിച്ച് തന്ത്രിയോടടുത്തു. ഭീതനായ തന്ത്രി പ്രാണരക്ഷാർത്ഥം ഓടി ത്രിക്കണ്ണൻ ത്രയബകേശ്വരനോട് അഭയം ചോദിച്ചു. കിഴക്കേ ഗോപുരത്തിലുടെ കയറിയ തന്ത്രിയെ പിന്തുടർന്ന് പടിഞ്ഞാറെ ഗോപുരത്തിലൂടെ മന്ത്രമുർത്തി തൃക്കണ്ണാട് എത്തിയെങ്കിലും തൃക്കണ്ണാടപ്പന്റെ സാന്ത്വനത്താൽ സന്തുഷ്ടയായി തന്ത്രിക്ക് മാപ്പ് നല്കി. തന്ത്രിമാർ തമ്മിലുള്ള വെറുപ്പ് തീർത്ത് തൃക്കണ്ണാടപ്പന്റെ തന്ത്രിപദം ഒളയത്തില്ലവുമായി പങ്കിട്ടു. ചെമ്പുകുടത്തിൽ മൂവാൾ കുഴിയിൽ മൂന്നേമുക്കാൽ നാഴിക നേരം സ്ഥാപനം ചെയ്യപെട്ടതിനാൽ മൂവാളംകുഴി ചാമുണ്ഡിയായി തൃക്കണ്ണാട് പടിഞ്ഞാറേ ഗോപുരത്തിൽ പ്രതിഷ്ഠനേടി .
15 сен 2024