അമൃത ആശുപത്രിയിൽ നടത്തിയ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ കൊല്ലം ഭൂതക്കുളം സ്വദേശി സുരേഷ് കുമാറിന്റെ ശരീരത്തിൽ നിന്ന് 17 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തുയ വലതുകൈയിലും പുറം ഭാഗത്തും നെഞ്ചിലുമായി വ്യാപിച്ചിരുന്ന ട്യൂമർ കാരണം വർഷങ്ങളായി വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന സുരേഷിന് ശസ്ത്രക്രിയയ്ക്ക് ശേഷം വളരെയധികം ആശ്വാസമായി. ട്യൂമറിന്റെ ഭാരം കാരണം നടക്കാനോ ശ്വസിക്കാനോ ബുദ്ധിമുട്ടിയിരുന്ന അവസ്ഥയിലായിരുന്നു സുരേഷ്. പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റീവ് സർജറി വിഭാഗം മേധാവി ഡോ. സന്ദീപ് വിജയരാഘവന്റെ നേതൃത്വത്തിൽ വസ്‌കുലർ സർജറി, കാർഡിയോ വസ്‌കുലർ, തൊറാസിക് സർജറി വിഭാഗങ്ങൾ സംയുക്തമായാണ് സർജറി നടത്തിയത്. സുരേഷിന്റെ വലതു കൈയ്യും വാരിയെല്ലിന്റെ ചില ഭാഗങ്ങളും നീക്കം ചെയ്യേണ്ടതായി വന്നു. നീക്കം ചെയ്ത ഭാഗങ്ങൾക്ക് പകരമായി ആർട്ടിഫിഷ്യൽ മെറ്റീരിയലുകളാണ് ഉപയോഗപ്പെടുത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം നടത്തിയ ബയോപ്‌സി പരിശോധനകളിൽ ശരീരത്തിൽ നിന്ന് ട്യൂമർ പൂർണമായും നീക്കം ചെയ്തതായി കണ്ടെത്തി. തുടർചികിത്സകൾക്കും ശേഷം ഏപ്രിൽ 26 ന് സുരേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി.
25 июн 2024