ആലാപനം: റീന ജേജി
കാവ്യനർത്തകി
അനശ്വരകവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ "സ്വരരാഗസുധ" എന്ന കവിതാസമാഹാരത്തിലെ ഒരു കവിതയാണ് "കാവ്യനർത്തകി".
മലയാളകവിതയെ ഒരു നർത്തകിയോട് ഉപമിച്ചിരിക്കുന്ന ഈ കവിതയെ
മലയാളികൾ എന്നും നെഞ്ചിലേറ്റിയിരിക്കുന്നു. "കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി" എന്നു തുടങ്ങുന്ന ഈ കാവ്യത്തിൽ കവി മലയാള അക്ഷരങ്ങളെക്കൊണ്ട് ഒരു ചടുലനൃത്തം തന്നെയാണ് നടത്തിയിരിക്കുന്നത്. ആദ്യാക്ഷരപ്രാസത്താലും അന്ത്യാക്ഷരപ്രാസത്താലും മിന്നിത്തിളങ്ങി നില്ക്കുന്ന ഈ അതിമനോഹരമായ കവിത മലയാളത്തിനു സമ്മാനിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് പ്രണാമമർപ്പിച്ചുകൊണ്ട് ഇത് ഇവിടെ ചൊല്ലട്ടെ.
നന്ദി.
റീന ജേജി
കാവ്യനർത്തകി
കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങികുലുങ്ങിക്കുലുങ്ങി,
കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി,
കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി;
ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി
അഴകൊരുടലാർന്നപോലങ്ങനെ മിന്നി;
മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേ
മമ മുന്നിൽ നിന്നു നീ മലയാളകവിതേ!
ഒരുപകുതി പ്രജ്ഞയിൽ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയവാവും
ഇടചേർന്നെൻ ഹൃദയം പുതുപുളകങ്ങൾ ചൂടി
ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി
അതിധന്യകളുഡുകന്യകൾ മണിവീണകൾ മീട്ടി
അപ്സരരമണികൾ കൈമണികൾ കൊട്ടി
വൃന്ദാവനമുരളീരവപശ്ചാത്തലമൊന്നിൽ
സ്പന്ദിക്കുമാമധുരസ്വരവീചികൾ തന്നിൽ
താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
താമരത്താരുകൾപോൽ തത്തീ ലയഭംഗി
സതതസുഖസുലഭതതൻ നിറപറവച്ചു
ഋതുശോഭകൾ നിൻമുന്നിൽ താലം പിടിച്ചു
തങ്കത്തരിവളയിളകി നിൻപിന്നിൽ തരളിതകൾ
സങ്കൽപസുഷമകൾ ചാമരം വീശി
സുരഭിലമൃഗമദതിലകിത ഫാലം
സുമസമ സുലളിത മൃദുല കപോലം
നളിനദല മോഹന നയന വിലാസം
നവകുന്ദസുമസുന്ദര വരമന്ദഹാസം
ഘനനീല വിപിന സമാന സുകേശം
കുനുകുന്തളവലയാങ്കിത കർണ്ണാന്തികദേശം
മണികനക ഭൂഷിത ലളിതഗളനാളം
മമമുന്നിലെന്തൊരു സൌന്ദര്യമേളം
മുനിമാരും നുകരാത്ത സുഖചക്രവാളം
ഉണരുന്നു പുളകിതം മമജീവനാളം
ഇടവിടാതടവികളും ഗുഹകളും
ശ്രുതികൊട്ടിയ ജടതൻ
ജ്വരജൽപനമയമായ മായ
മറയുന്നു വിരിയുന്നൂ മമജീവൻ തന്നിൽ
മലരുകൾ മലയാളകവിതേ, നിൻമുന്നിൽ
നിർനിമേഷാക്ഷനായ് നിൽപതഹോ ഞാനിദം
നിൻ നർത്തനമെന്തത്ഭുത മന്ത്രവാദം
കണ്ടുനിൻ കൺകോണുകളുലയവേ കരിവരി-
വണ്ടലയും ചെണ്ടുലയും വനികകൾ ഞാൻ
ലളിതേനിൻ കൈവിരലുകളിളകവേ കണ്ടു ഞാൻ
കിളിപാറും മരതക മരനിരകൾ
കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ
കമനീയ കലാദേവത കണിവച്ചതുപോലെ
കവരുന്നു കവിതേ തവനൃത്തരംഗം
കാപാലികനെങ്കിലും എന്നന്തരംഗം
തവചരണചലനകൃതരണിതരസ രംഗണം
തന്നോരനുഭൂതിതൻ ലയനവിമാനം
എന്നെ പലദിക്കിലുമെത്തിപ്പൂ ഞാനൊരു
പൊന്നോണപ്പുലരിയായ് പരിലസിപ്പൂ
കരകമലദലയുഗള മൃദുമൃദുല ചലനങ്ങൾ
കാണിച്ച സൂക്ഷ്മലോകാന്തരങ്ങൾ
പലതും കടന്നുകടന്നു ഞാൻ പോയി
പരിധൃത പരിണതപരിവേഷനായി
ജന്മം ഞാൻ കണ്ടു ഞാൻ നിർവൃതി കൊണ്ടു
ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു
ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി
മായികേ നീ നിൻ നടനം നടത്തി
പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയ കവിതേ
പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി
പാടിയുമാടിയും പലചേഷ്ടകൾ കാട്ടി
വിഭ്രമവിഷവിത്തുവിതക്കിലും ഹൃദിമേ
വിസ്മരിക്കില്ല ഞാൻ നിന്നെ സുരസുഷമേ
തവതലമുടിയിൽനിന്നൊരുനാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും
പോവുന്നൊ നിൻ നൃത്തം നിർത്തി നീ ദേവീ
പോവല്ലെ പോവല്ലെ പോവല്ലെ ദേവീ
#കാവ്യനർത്തകി
#കനകച്ചിലങ്ക
#ചങ്ങമ്പുഴ
#റീന
#കവിത
#മലയാളം
#റീനജേജി
#മഹാകാവ്യം
#poem
#poetry
#malayalampoem
#കാവ്യം
#Kavyanarthaki
#kanakachilanka
#changhampuzha
#krishnapilla
13 дек 2022