Here is the 'Vyathanam' Poem From the Malayalam Album 'Mannankattayum Kariyilayum' :)
Poem : Vyathanam
Penned by : Rajesh Athikkayam (email: athikkayam@gmail.com)
Recited by : Ramesh Murali
Scored by : Joji Johns
orchestrated by : Sunil
Final Mixing : Team-G Records, Ernakulam
Studio : Pooja Ernakulam
Album : Mannankattayum Kariyilayum
Language : Malayalam
കവിത: വ്യഥനം
രചന: രാജേഷ് അത്തിക്കയം
അമ്മയില്ലാത്തൊരാ കുഞ്ഞുനാൾ എൻ വിരല്‍-
അമ്മിഞ്ഞപോലെ ഞാൻ ഉണ്ടിരുന്നു....
കാലം കടഞ്ഞൊരീ മെയ്യിന്നിളം ചൂടു-
നല്‍കുവാന്‍ സൂര്യന്‍ ഉദിച്ചിരുന്നു....
കോലം തിരിഞ്ഞൊരീ മോറില്‍ തലോടുവാൻ-
കാറ്റ് കൈകള്‍നീട്ടി വന്നിരുന്നു....
രാവത്തെനിക്കായി മാനത്തൊരമ്പിളി-
പൈമ്പാല്‍ക്കുടം കൊണ്ടുവന്നിരുന്നു....
രാമഞ്ഞിലെന്റെ മേല്‍മൂടുവാന്‍ താരകള്‍-
താരണിക്കംബളം നെയ്തിരുന്നു....
രാപ്പാടി പാടുന്ന പാട്ടിലൊരമ്മതന്‍-
താരാട്ടിന്നീണം നിറഞ്ഞിരുന്നു....
ബന്ധങ്ങള്‍ അന്യമായ്ത്തീർന്നവൻ ഞാന്‍....
ബന്ധനങ്ങള്‍ സ്വന്തമാക്കിയോന്‍ ഞാന്‍....
ബന്ധങ്ങള്‍ അന്യമായ്ത്തീർന്നവൻ ഞാന്‍....
ബന്ധനങ്ങള്‍ സ്വന്തമാക്കിയോന്‍ ഞാന്‍....
ഉമ്മകിട്ടാക്കവിള്‍ മൂടുവാന്‍ തെന്നലില്‍-
ചുംബനപ്പൂക്കള്‍ പൊഴിഞ്ഞിരുന്നു....
കണ്ണീര്‍ത്തുടയ്ക്കുവാന്‍ അമ്മതന്‍ കൈപോലെ-
പുല്‍നാമ്പുകള്‍ ചാഞ്ഞുനിന്നിരുന്നു....
ആരും തിരിഞ്ഞുനോക്കാത്തൊരെന്‍ ബാല്യമോര്‍-
ത്തേതോ മുകില്‍ക്കണ്‍നിറഞ്ഞിരുന്നു....
എന്‍ പാല്‍ച്ചിരിക്കൊത്തു പുഞ്ചിരിച്ചീടുവാന്‍-
പൂവുകള്‍ മത്സരം വച്ചിരുന്നു....
എന്‍ കരച്ചില്‍കേട്ടകമ്പടി പാടുവാന്‍-
പക്ഷികള്‍ പന്തയം ചെയ്തിരുന്നു....
ഞാനുറങ്ങാന്‍ വേണ്ടി മാത്രമാവാം-
സൂര്യഗോളം പടിഞ്ഞാറലിഞ്ഞിരുന്നു....
നാഥനില്ലാത്തോന്‍, അനാഥനീ ഞാന്‍....
ഈ അനാഥത്വത്തിന്‍ നാഥനും ഞാന്‍....
നാഥനില്ലാത്തോന്‍, അനാഥനീ ഞാന്‍....
ഈ അനാഥത്വത്തിന്‍ നാഥനും ഞാന്‍....
മൂകം വളര്‍ന്നൊരെന്‍ തോളില്‍ ആരോ ചിലര്‍-
നോവിന്‍ നുകം വച്ചുതന്നിരുന്നു....
നാലണക്കാശിലും ഒരുപിടിച്ചോറിലും-
ദയയുടെ നാനാര്‍ത്ഥം കണ്ടിരുന്നു....
എന്‍ വാക്കുകള്‍ കേട്ടതില്ല തെല്ലും, ആരു-
മൊന്നും പറഞ്ഞതേയില്ലയെങ്ങും....
തെണ്ടാന്‍ മടിച്ചിരുന്നെന്നെ ചിലര്‍ച്ചേര്‍ന്നു-
തെണ്ടിയായ് മുദ്രണം ചെയ്തിരുന്നു....
കക്കാനറിയാത്തോരെന്നെ പലര്‍ കൂടി-
കള്ളനാണെന്നും വിധിച്ചിരുന്നു....
ഒന്നും മൊഴിയാതിരിക്കവേ ഭ്രാന്തനെ-
ന്നോര്‍ത്തവര്‍ ആട്ടിയോടിച്ചിരുന്നു....
വര്‍ണ്ണങ്ങളില്ലാത്ത സ്വപ്നങ്ങളില്‍....
പണ്ടേ തളച്ചിടപ്പെട്ടവന്‍ ഞാന്‍....
വര്‍ണ്ണങ്ങളില്ലാത്ത സ്വപ്നങ്ങളില്‍....
പണ്ടേ തളച്ചിടപ്പെട്ടവന്‍ ഞാന്‍....
ഒന്നോര്‍ക്കുകില്‍ ഭാഗ്യവാനാണു ഞാന്‍ എന്റെ-
താരതമ്യക്കണക്കിന്നെഴുത്തില്‍....
ഇല്ല കടപ്പാടെനിക്കു തെല്ലും, പത്തു-
മാസം ചുമന്ന കണക്കൊഴികെ....
ഇല്ലായെനിക്കിന്നു ബാധ്യത, എന്റെ ദു:-
ഖങ്ങളെ പേറും മനസ്സൊഴികെ....
എന്നെ മനുഷ്യനായ് കാണും മനുഷ്യനെ-
കാണുവാന്‍ ഞാനും കൊതിച്ചിരുന്നു....
എന്നെ മകനായ് കരുതുന്നൊരമ്മയെ-
തേടി ഞാനങ്ങിങ്ങലഞ്ഞിരുന്നു....
എന്തിനെന്നെ നിങ്ങളൊറ്റപ്പെടുത്തുന്നു-
നിങ്ങളോടെന്തു ഞാന്‍ തെറ്റുചെയ്തു....
കണ്ണെനിക്കെന്നും കരഞ്ഞീടുവാന്‍....
കാതോ പരിഹാസം കേട്ടീടുവാന്‍....
കണ്ണെനിക്കെന്നും കരഞ്ഞീടുവാന്‍....
കാതോ പരിഹാസം കേട്ടീടുവാന്‍....
വീടും കുടിയും എനിക്കു വേണ്ട, മാവും -
ആറടി മണ്ണും കരുതിടേണ്ട....
രോമവും വാലും തരാനാകുമോ, നിങ്ങള്‍-
ആൾക്കുരങ്ങായെന്നെ മാറ്റീടുമോ....
കാടും പടര്‍പ്പും ഒരുക്കീടുമോ, എന്നെ-
ആദിമനുഷ്യനായ് തീർത്തീടുമോ....
ചോരയൊന്നെങ്കിലും ധാര രണ്ടാണ് നാം-
ധാരണയില്‍പ്പോലും രണ്ടാണ് നാം....
എണ്ണം തികയ്ക്കുവാന്‍ 'കാനേഷുമാരി'യില്‍-
പ്പോലുമീ ഞാനെന്ന ജന്മമില്ല....
നാളെ ഓര്‍ക്കാൻ എനിക്കാരുമില്ല, ഓര്‍ക്കു-
വാനെന്റെ പേരുള്ള രേഖയില്ല....
മേലെ വാനം മാത്രമുള്ളവന്‍ ഞാന്‍....
താഴെ ഈ മണ്ണിന്റെ സന്തതി ഞാന്‍....
മേലെ വാനം മാത്രമുള്ളവന്‍ ഞാന്‍....
താഴെ ഈ മണ്ണിന്റെ സന്തതി ഞാന്‍....
മണ്ണില്‍ പുഴുക്കളില്‍ തെണ്ടിയില്ല, കൊടി-
ച്ചിപ്പട്ടിപോലും അനാഥനല്ല....
ജന്തുവിന്നുച്ചനീചത്വമില്ല, കാട്ടു-
നീതിയില്‍പ്പോലും തഴയലില്ല....
ഈ കേട്ടതൊക്കെ മൃഗീയമെങ്കില്‍, മനു-
ഷ്യത്വമെന്ന വാക്കിനര്‍ത്ഥമെന്ത്?....
ഈ കേട്ടതൊക്കെ മൃഗീയമെങ്കില്‍, മനു-
ഷ്യത്വമെന്ന വാക്കിനര്‍ത്ഥമെന്ത്?....
ചോദ്യത്തിനുള്ളില്‍ കഥയില്ലയോ....
കഥയില്‍ ചോദ്യം പാടില്ലയോ....
ചോദ്യത്തിനുള്ളില്‍ കഥയില്ലയോ....
കഥയില്‍ ചോദ്യം പാടില്ലയോ....
കഥയില്‍ ചോദ്യം പാടില്ലയോ....
കഥയില്‍ ചോദ്യം......പാടില്ലയോ....
5 сен 2024